ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനാവശ്യമായി പരസ്യ വിതരണക്കാര്‍ക്ക് കൈമാറിയതിന് സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് 15 കോടി ഡോളര്‍ (1164 കോടി രൂപ) പിഴ. നീതി വകുപ്പും, ഫെഡറല്‍ ട്രേഡ് കമ്മീഷനും ബുധനാഴ്ചയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതായി പ്രഖ്യാപിച്ചത്.
2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ശേഖരിക്കുന്നത് എന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് വേണ്ടിയും ഈ വിവരങ്ങള്‍ ഉപയോഗിക്കും എന്ന് വെളിപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് പരാതിക്കാര്‍ പറയുന്നു.
ഉപഭോക്താക്കളുടെ സമ്മതമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കുന്നതുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരുമായുള്ള യുഎസിന്റെ സ്വകാര്യതാ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന ട്വിറ്ററിന്റെ അവകാശ വാദം തെറ്റാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.


















