കേവലം ഒരു വ്യാജ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത ആരോഗ്യ വകുപ്പ് ഡയരക്ടറുടെ നടപടിയിൽ കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പ്രതിഷേധിച്ചു. കുടുംബസമേതം താമസിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഒളി ക്യാമറയുമായി ഒരു മാധ്യമ പ്രവർത്തകൻ എത്തിയത്. പൊതു അവധി ദിവസമായ കഴിഞ്ഞ സെപ്റ്റംബർ 21 ന് തൻ്റെ ജോലി സമയത്തിനുശേഷം വൈകുന്നേരം നാലുമണിക്ക് രോഗികളെ പരിശോധിച്ച ഡോക്ടറെയാണ് തെറ്റായ മാധ്യമ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ എടുത്തുചാടി നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. ഇത് നഗ്നമായ നീതി നിഷേധമാണ്.
കടുത്ത മാനവ വിഭവ ശേഷി കുറവിനിടയിലും 24 മണിക്കൂറും പൊതുജനങ്ങൾക്ക് സേവനം കൊടുക്കുന്ന സ്ഥാപനമാണ് ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രം. ഡോക്ടറെ സസ്പെൻഡ് ചെയ്തതോടെ അവിടുത്തെ സേവനങ്ങൾക്ക് വിഘാതം സൃഷ്ടിക്കപ്പെടുന്നുമുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും ഡോക്ടറുടെ ഭാഗം കേൾക്കാതെയും എടുക്കുന്ന ഇത്തരം നടപടികൾ ഡോക്ടർ സമൂഹത്തിൻ്റെ തന്നെ മനോവീര്യം തളർത്തുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവുന്നതല്ല എന്ന് കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പറഞ്ഞു. മികച്ച രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരിക്കുന്ന ആശുപത്രിയെ തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടപടി ഉടനടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതരാകും എന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.

















