ആറ്റിങ്ങൽ: ആലംകോട് – മീരാൻകടവ് റോഡിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.കെ.ബഷീർ. നിയമസഭയിൽ ഒ.എസ്.അംബിക എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആലംകോട് മുതൽ മീരാൻകടവ് വരെയുള്ള റോഡിന്റെ ആകെ നീളം
8.95 കിലോമീറ്റർ ആണ്. ദേശീയപാതയേയും തീരദേശ റോഡിനെയും തമ്മിൽ
ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പ്രസ്തുത റോഡ് വികസനവുമായി ബന്ധപ്പെട്ടു റോഡ് മുഴുവനുമായി പൊളിച്ചു മാറ്റി ആധുനിക രീതിയിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. റോഡിൽ ആലംകോട് മുതൽ മണനാക്ക് വരെ 9 മീറ്റർ വീതിയിലും, തുടർന്ന് മണനാക്ക് മുതൽ മീരാൻ കടവ് വരെ 7 മീറ്റർ വീതിയിലുമാണ് പുനർ നിർമ്മാണം. ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവയും മറ്റു അനുബന്ധ പ്രവൃത്തികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിർമ്മാണ പ്രവൃത്തികൾക്ക് പ്രധാന തടസ്സമായിരുന്നത് ജല അതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളുടെ മന്ദഗതിയായിരുന്നു. എന്നാൽ ജല അതോറിറ്റി 2024 ജനുവരി 24ന് മുഴുവൻ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികളും പൂർത്തിയാക്കി നൽകിയിരുന്നു. എന്നിട്ടും നിർമ്മാണ പ്രവർത്തനത്തിന് വേഗത വന്നിരുന്നില്ല. നിലവിൽ ആലംകോട് മുതൽ മണനാക്ക് ജംഗ്ഷൻ വരെ 80 ശതമാനം പണികൾ പൂർത്തിയാക്കി. ഇതിനിടയിലും ദേശീയപാത ബൈപ്പാസ് വരുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനം ബാക്കിയാണ്. തുടർന്നുള്ള മീരാൻ കടവ് വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ട്. ബിറ്റുമിൻറെ വിലയിലുണ്ടായ വർദ്ധനവ് മൂലം ബാക്കിയുള്ള 3 കിലോമീറ്ററോളം ദൂരത്തിലുള്ള ടാറിങ് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ബിറ്റുമെന്റെ അധിക വില സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം വരുന്ന മുറയ്ക്ക് ഈ പ്രവൃത്തി താമസം കൂടാതെ പൂർത്തിയാക്കുന്നതാണന്നു മന്ത്രി പറഞ്ഞു. ഡിസൈനിൽ വന്ന വ്യതിയാനം കാരണം ടി പദ്ധതിയിൽ നിന്ന് കിഫ്ബിയുടെ അനുമതിയോട്കൂടി ഒഴിവാക്കിയ കടക്കാവൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള അണ്ടർപാസ്സ് നിർമ്മാണം 1.66 കോടി രൂപയ്ക്ക് പുതുക്കിയ സാങ്കേതികാനുമതി നൽകി ടെണ്ടർ ചെയ്തിരുന്നു. ആദ്യ ടെണ്ടറിൽ കരാറുകാർ പങ്കെടുക്കാത്തതിനാൽ ടി പ്രവൃത്തി റീ ടെണ്ടർ ചെയ്യാനുള്ള നടപടിക്രമത്തിലാണ് എന്നും മരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DL 777487...


















