തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് പുനക്രമീകരിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. പരിമിതമായ സൗകര്യങ്ങളും, പ്രതികൂല സാഹചര്യങ്ങളും മറികടന്ന് നിരവധി വർഷത്തെ കഠിന പരിശീലനവും, മത്സരങ്ങളിലൂടെയുമാണ് കായിക താരങ്ങൾ സംസ്ഥാന, ദേശീയ മെഡൽ ജേതാക്കളായി മാറുന്നത്. എന്നാൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇവർക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്കും പരിഗണനയും ലഭിക്കുന്നില്ല.
കഴിഞ്ഞ അധ്യയന വർഷം ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവിറങ്ങിയതോടെയാണ് കായിക താരങ്ങൾ അവഗണിക്കപ്പെട്ടത്.
ദീർഘകാല പരിശീലനത്തിനും മത്സരങ്ങൾക്കുമായി നഷ്ടപ്പെടുന്ന പഠന സമയത്തിനുള്ള കോമ്പൻസേഷനായും, അഭിമാനകരമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായുമാണ് ഗ്രേസ് മാർക്ക് നൽകി വരുന്നത്. സംസ്ഥാന കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാകും മുമ്പ് ഗ്രേസ് മാർക്ക് പോർട്ടൽ ക്ലോസ് ചെയ്തതോടെ നിരവധി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഇക്കുറി ഗ്രേസ് മാർക്കിന് അപേക്ഷിക്കാനും സാധിച്ചിട്ടില്ല. സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഗ്രേസ് മാർക്ക് അപ് ലോഡ് ചെയ്യാനുള്ള ഉത്തരവ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
അത് ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ നാലാം സ്ഥാനം വരെ നേടുന്നവർക്കു മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്. കലോത്സവങ്ങളിലും മറ്റും ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയതോടെ പങ്കെടുക്കുന്ന മിക്ക വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട്. ജില്ലാതല മത്സരങ്ങളിൽ പരാജയപ്പെട്ടാലും അപ്പീൽ മുഖേന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും കലോത്സവ മത്സരാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളൊന്നും കായിക താരങ്ങൾക്ക് അനുവദനീയവുമല്ല.
സംസ്ഥാന കായിക മത്സരത്തിലെ 1,2,3 സ്ഥാനക്കാർക്ക് 5 മുതൽ 10%,5%,3% മാർക്ക് വീതവും, നാലുമുതൽ എട്ടാംസ്ഥാനം വരെ നേടുന്നവർക്ക് 2% മാർക്കുമാണ് മുൻകാലങ്ങളിൽ നൽകിയിരുന്നത്. ഇത് കേവലം 20,17, 14, 7 മാർക്ക് എന്നീ ക്രമത്തിൽ ആദ്യ നാലു സ്ഥാനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് ഇപ്പോൾ നൽകുന്നത്. ദേശീയ മത്സര പങ്കാളിത്തത്തിന് ലഭിച്ചിരുന്ന 10% മാർക്ക് പുതിയ സർക്കുലർ പ്രകാരം കേവലം 25 മാർക്കായും നിജപ്പെടുത്തിയിട്ടുണ്ട്.
എട്ടാംസ്ഥാനംവരെ ലഭിക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും, നിലവിൽ അനുവദിച്ച മാർക്ക് പുന:പരിശോധിച്ച് വർധിപ്പിച്ചു നൽകണമെന്നും, ഹയർ സെക്കണ്ടറി ഗ്രേസ് മാർക്ക് വെബ് സൈറ്റ് തുറന്നു നൽകി പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് എൻട്രി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കായികാധ്യാപക സംഘടനകളായ കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന ഭാരവാഹികൾ പി.എ.അബ്ദുൽ ഗഫൂർ, കെ.എ. റിബിൻ, ഡി.പി.ഇ.ടി.എ സംസ്ഥാന ഭാരവാഹികളായ എസ്. ഷിഹാബുദ്ദീൻ, വി.സജാത് സാഹിർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുംവിധമൊരു അനുകൂല തീരുമാനത്തിനായി വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സംസ്ഥാന സ്പോട്സ് കോഡിനേറ്റർ എന്നിവർക്ക്
നിവേദനം നൽകിയിട്ടുണ്ട്.

















