ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രവർത്തനങ്ങൾ മാർച്ച് ആദ്യം തന്നെ പൂർണമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. കോർപറേഷൻ പരിധിയിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാലയുടെ തലേദിവസം വൈകിട്ട് 6 മുതൽ പൊങ്കാല ദിവസം വൈകിട്ട് 6 വരെ മദ്യനിരോധനം ഏർപ്പെടുത്തും. രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്.
കൂടുതൽ നിരീക്ഷണ ക്യാമറകളും വുമൻ കൺട്രോൾ റൂമും സ്ഥാപിക്കും. പാർക്കിങ് ഏരിയകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ ദുരന്തനിവാരണ വിഭാഗം പൂർണ സജ്ജമാണ്. 5 ജില്ലകളിൽ നിന്നുള്ള 63 വാഹനങ്ങളും നാനൂറിലധികം ഉദ്യോഗസ്ഥരും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളുമുണ്ടാകും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ശിശുരോഗ വിദഗ്ധരുടെ സേവനമുണ്ടാകും.