അബുദാബി: മത്സ്യ കൃഷിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സാധ്യത ഉപയോഗിക്കാനൊരുങ്ങി അബുദാബി. ഡാൽമ മത്സ്യ പദ്ധതിയിലാണ് ആദ്യ ഘട്ടത്തിൽ എ ഐയുടെ സഹായം ഉപയോഗിക്കുക. രാജ്യത്തിൻറെ കാർഷിക മേഖലയിളുടെ വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സാഫി, ഷേരി, ഖാബിറ്റ്, ഹാമൂർ തുടങ്ങിയ പ്രധാന പ്രാദേശിക മത്സ്യയിനങ്ങൾ സമുദ്രത്തിലെ വലിയ കൂടുകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന പദ്ധതിയിലാണ് എ ഐ ഉപയോഗിക്കുന്നത്. ഡാൽമ ദ്വീപുകളിലാണ് ഇതിനായുള്ള കൂടുകൾ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 100 ടൺ മത്സ്യങ്ങൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കൂടുകൾക്ക് അകത്തുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും. ജലത്തിന്റെ താപനില, പിഎച്ച്, ലവണാംശം, അമോണിയ അളവ് തുടങ്ങി പ്രധാന ജല ഗുണനിലവാര ഘടകങ്ങൾ കൃത്യമായി ശേഖരിക്കും. മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ക്യാമറകളും കൂടിനുള്ളിൽ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും എ ഐ തന്നെ വിശകലനം ചെയ്തു വേണ്ട മാറ്റങ്ങൾ നിർദേശിക്കും.
ഈ മാറ്റങ്ങൾ അധികൃതർ നടപ്പാകുന്നതോടെ മികച്ച രീതിയിൽ ഉള്ള മത്സ്യ വിളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അബുദാബിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള മത്സ്യം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.


















