മകനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ കാറിൽ പോവുകയായിരുന്ന മാതാവ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു

Oct 6, 2025

മകനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ കാറിൽ പോവുകയായിരുന്ന മാതാവ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. ദേശീയപാതയിൽ കടുവയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. രാവിലെ 6 മണിയോടെ നടന്ന അപകടത്തിൽ കടുവയിൽ പള്ളിക്ക് സമീപം എസ്.എസ് കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീന (41)യാണ് മരണപ്പെട്ടത്.

മീനയാണ് കാർ ഓടിച്ചിരുന്നത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യൂവിനെ
ട്യൂഷൻ സെന്ററിൽ എത്തിക്കാൻ പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തോട്ടയ്ക്കാട് പാലത്തിന് സമീപം റോഡിൽ നിന്നും വലത് വശത്തേക്ക് തിരിയവെ അതേ ദിശയിൽ പിന്നാലെ വരികയായിരുന്ന തമിഴ്നാട് രജിസ്ടേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു.

അപടകത്തിൽ ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകൻ അഭിമന്യു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവർക്ക് 9 വയസുള്ള ഒരു മകൾ കൂടിയുണ്ട്. പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും. കല്ലമ്പലം പോലീസ് കേസെടുത്തു.

cake tower new
LATEST NEWS