ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമം പാലത്തിന് സമീപം ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് കയറി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം കേശവഭവനില്‍ നിന്ന് പേരൂര്‍ക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നം റസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രകാശ് (48) മകന്‍ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കര്‍ ലോറിയില്‍ ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. എതിരെ കാർ വേഗത്തിൽ വരുന്നത് കണ്ട ലോറി ഡ്രൈവർ വാഹനം ബ്രേക്ക് ചെയ്തത് അപകടത്തിന്റെ ആഘാതം കുറച്ചു. ആ ഞെട്ടലിൽ നിന്ന് ഇതുവരെ താൻ മുക്തനായിട്ടില്ല എന്ന് ഡ്രൈവർ പറയുന്നു. കാറിനുള്ളില്‍ പ്രകാശും മകനും മാത്രമാണുണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാറിനുള്ളില്‍ നിന്ന് പ്രകാശ് എഴുതിയതെന്ന് കരുതുന്ന രണ്ട് കത്തുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്റെയും മക്കളുടെയും മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് ഏതാനും പേരുടെ ചിത്രങ്ങളും ഇയാള്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായിപോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടർന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു. പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. “അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് പ്രകാശ് കുറിപ്പ് എഴുതിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്നും മകളോടു പറയുന്നുണ്ട്. മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നതായും കുറിപ്പിലുണ്ട്. തങ്ങളുടെ മരണത്തിന് കാരണം ഭാര്യയും ഇവരുടെ സുഹൃത്തുക്കളുംമാണെന്ന് കുറിപ്പിൽ പറയുന്നു.
തന്നെയും മക്കളെയും ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു. ഇക്കൂട്ടത്തിൽ അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പിൽ പറയുന്നുണ്ട്. ഇത് തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കുറിപ്പിലുണ്ട്.
അപകടത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും ശേഖരിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കത്തുകളിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇവ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രകാശിന്റെ ഭാര്യ ശിവകല ബഹ്‌റിനിലാണ്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.

















