തൃശൂര്‍: മൂന്ന് വര്‍ഷം കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിലായിരുന്നു ബന്ധുക്കൾ.
പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ തലേന്ന് വൈകീട്ട് വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് അറിയിച്ചു. തുടര്‍ന്ന് രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ആൺകുഞ്ഞാണ് ഇവര്‍ക്ക് പിറന്നത്.
നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.


















