തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. വി എസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മകൻ വി എ അരുൺകുമാർ അറിയിച്ചു. നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അച്ഛനിപ്പോഴുള്ളതെന്നും അരുൺകുമാർ വ്യക്തമാക്കി.സിപിഎം നേതാക്കളായ എംഎ ബേബി, എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.