തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ആദായനികുതി വകുപ്പ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. രാവിലെ 10.15 ഓടെയാണ് ആദായനികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.
കെൽട്രോൺ മുൻകൈയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതൽ തന്നെ പാളിച്ച ഉണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ധനവകുപ്പിറക്കിയതാണ്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗതവകുപ്പ് പോലും അറിഞ്ഞിരുന്നില്ല. ക്യാമറകളുടെ പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെനിന്ന് തുടങ്ങി ചീഫ്സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല.

















