ഡല്‍ഹി: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ട്. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയുടെ സഹായം തേടുമെന്നാണ് സൂചന. ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയയ്ക്കായി, തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ‘ബ്ലാക്ക് ബോക്സ്’ വാഷിങ്ങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് പരിശോധനയ്ക്കായി അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കേണ്ടതുണ്ട്. ബ്ലാക് ബോക്‌സില്‍ രണ്ട് സുപ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ അഥവാ സിവിആര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ എഫ്ഡിആര്‍ എന്നിവ. സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെയാണ് ഇതില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കന്‍ ബുദ്ധിമുട്ടായത്. ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗര്‍ പ്രദേശത്തെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തകര്‍ന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അവശിഷ്ടങ്ങളില്‍ നിന്നും പെട്ടെന്നു കണ്ടെത്താനായി ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്‌സുകള്‍ക്കുള്ളത്.
കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ 25 മണിക്കൂര്‍ വരെയുള്ള കോക്ക്പിറ്റ് സംഭാഷണങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, അലര്‍ട്ടുകള്‍ തുടങ്ങിയവ ശേഖരിക്കാനാകും. ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (FDR) ഉയരം, വായുവേഗത, ദിശ, ലംബ ത്വരണം ( വിമാനം ഉയരത്തിലേക്ക് കുതിക്കല്‍), ഉപരിതല ചലനങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ പാരാമീറ്ററുകള്‍ ശേഖരിക്കുന്നു. 787-8 പോലുള്ള ആധുനിക ജെറ്റുകളില്‍, FDRകള്‍ക്ക് ഒരേസമയം ആയിരക്കണക്കിന് പാരാമീറ്ററുകള്‍ റെക്കോര്‍ഡു ചെയ്യാനും 25 മണിക്കൂറിലധികം ലൂപ്പ് ചെയ്യാനും കഴിയും. അപകടത്തില്‍ വിമാനത്തിന്റെ 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എന്ന യുവാവ് മാത്രമാണ് രക്ഷപ്പെട്ടത്.


















