പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്ക്കുള്ളില്‍ മറുപടി നല്‍കും. എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തനിക്ക് മനസില്ല. ജയിലിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ജയിലില്‍ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വിദ്യാര്‍ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന ആളാണ് ഞാന്‍. എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ എന്റെ പേരില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട കേസില്‍ ഒറ്റപ്പാലം കോടതി രണ്ടര വര്‍ഷം ശിക്ഷിച്ചിരുന്നു. പിറ്റേദിവസം തന്നെ ശിക്ഷയ്ക്ക് സ്റ്റേ വാങ്ങി. എനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തില്ല.
കേസും കോടതിയും എന്നെ സംബന്ധിച്ച് പുത്തരിയല്ല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. എന്നെയും എന്റെ പാര്‍ട്ടിയെയും പൊതുസമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിലൂടെ കെട്ടിച്ചമച്ചതാണ് ഈ ആരോപണം. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താന്‍ എന്ന് വരുത്തുന്നതിനുള്ള ശ്രമമാണ് നടന്നത്. 60 വര്‍ഷത്തിലേറെ കാലം നീണ്ടുനിന്നതാണ് എന്റെ പൊതുപ്രവര്‍ത്തനം.’- എ കെ ബാലന്‍ പറഞ്ഞു.
എ കെ ബാലന്റെ പ്രസ്താവനക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസയച്ചത്. വര്‍ഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.



















