പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ഉപാധികളോടെ ജാമ്യം

Jun 23, 2025

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പ്രായമായെന്നും രോഗിയാണെന്നുമുള്ള പരിഗണനയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.

സര്‍ദാര്‍ പട്ടേല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം.

പാതിവില തട്ടിപ്പില്‍ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രധാന പ്രതിയായ കെഎന്‍ ആനന്ദ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളില്‍ കൂടി ജാമ്യം നേടാതെ കെഎന്‍ ആനന്ദ് കുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ദേശീയ ചെയര്‍മാനാണ് കെഎന്‍ ആനന്ദ കുമാര്‍.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നാണ് പാതിവില ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെഎന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎന്‍ ആനന്ദകുമാറിന്റെ വാദം.

LATEST NEWS