തീരദേശമേഖലയായ മുതലപ്പൊഴി പെരുമാതുറ മേഖലയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് പെരുമാതുറയിൽ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച സ്ത്രീകളുടെ സംഘമാണ് ഇപ്പോൾ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് അംഗം അൻസിൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്
സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രദേശവാസികളായ നൂറോളം സ്ത്രീകളടങ്ങുന്ന ഇതേ സംഘം ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു.
വാട്ടർ അതോറിറ്റി ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചുകൊണ്ടുള്ള സമരത്തെ തുടർന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ നിസ്സാർ സമരക്കാരുമായി നടത്തിയ അനുനയ ചർച്ചയിൽ പെരുമാതുറ ഭാഗങ്ങളിൽ അടിയന്തരമായി നാല് ടാങ്കർ കുടിവെള്ളം എത്തിക്കുമെന്നും ഉടൻ തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലം പരോശോധിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന്, സമരം അവസാനിപ്പിച്ച സംഘമാണ് ഇപ്പോൾ ചിറയിൻകീഴ് ഗ്രാമ. പഞ്ചായത്ത് ഓഫീസ് വളഞ്ഞിരിക്കുന്നത്. നിലവിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞ് വച്ചുകൊണ്ട് ഉപരോധം ആരംഭിച്ചതായാണ് റിപ്പോർട്ട്‌കൾ.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

















