അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ഇന്നലെ രാത്രിയോടെയായിരുന്നു ആരാധകരായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ മുതലപ്പൊഴി – വർക്കല റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം എണ്ണായിരത്തോളം രൂപ ചിലവഴിച്ച് മെസ്സി, മറഡോണ, ഡീമരിയ, ദിബാല തുടങ്ങിയ താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി പടുകൂറ്റൻ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് രാവിലെയോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇതിനടുത്തായി ബ്രസീൽ ആരാധകർ 2000 ത്തോളം രൂപ ചിലവഴിച്ചു സ്ഥാപിച്ച ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട യുവാക്കൾ കടൽപ്പണിക്ക് പോയി സ്വരൂപിച്ച പണമുപയോഗിച്ചായിരുന്നു ഫ്ലെക്സ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിച്ചിരുന്നത്. സ്ഥലത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബോർഡുകൾ തകർത്തതെന്ന് ആരോപിച്ചുകൊണ്ട് ജാക്സൻ, ആനോക്ക്, റ്റിജു, അലൻ, ജോയൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




















