കൊച്ചി : ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി. വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി? ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കേസ് അട്ടിമറിക്കാൻ വിചാരണ മനപൂർവം വൈകിക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. മനപൂർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹർജിയിലുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.

















