അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.
ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കർ മരൂർ പറയുന്നു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.
നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.