കൊച്ചി: അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി അന്തിമ നിലപാട് ഇന്ന് എടുത്തേക്കും. പ്രദേശവാസികളുടെ അഭിപ്രായവും ആശങ്കകളും രേഖപ്പെടുത്തിയ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് തടയുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
രാവിലെ പത്ത് മണിയ്ക്കാണ് അരികൊമ്പൻ വിഷയം കോടതി പരിഗണിക്കുന്നത്. ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഞ്ചംഗ വിദഗ്ധ സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. കഴിഞ്ഞ ദിവസം സമിതി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

















