ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. ഇനി വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീളും.
രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല’. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക മന്ത്രി അറിയിച്ചു.
അതേസമയം, വൻതോതിൽ മണ്ണിടിഞ്ഞ് ഗംഗാവലി നദിയിൽ തുരുത്ത് രൂപപ്പെട്ടതിനാൽ നദിയിലെ തെരച്ചിൽ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പുഴയിലെ തെരച്ചിലിനായി പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് അത്യാധുനിക ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ എത്തിക്കാനാണ് സൈന്യത്തിൻ്റെ തീരുമാനം.

















