വർക്കലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗിരി തുരപ്പിൻ മുഖത്ത് താമസക്കാരനായ കുട്ടൻ എന്ന് വിളിക്കുന്ന മനോജിനെയാണ് ആക്രമികൾ കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്ന മനോജിനെ കനാൽ റോഡിൽ വച്ച് സഞ്ചരിച്ചിരുന്ന ആട്ടോറിക്ഷ തടഞ്ഞുനിർത്തിയ ശേഷമാണ് മാരകമായി പരിക്കേൽപ്പിച്ചത്. സ്ഥലവാസിയും കുപ്രസിദ്ധ ഗുണ്ടയുമായ സിബിയും കൂട്ടാളി രാമന്തളി സ്വദേശിയായ അനീഷ് എന്നയാളുമാണ് മനോജിന് നേരെ അക്രമം അഴിച്ചുവിട്ടത്.

കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട ഉപയോഗിച്ച് തലക്കും മുഖത്തിനും മൂക്കിനു മുകളിലും
മാരകമായി ഇടിച്ച് മുറിവുകൾ ഉണ്ടാക്കി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം.
സംഭവം നടന്ന് മണിക്കൂറുകൾക്കകം ആസൂത്രിതമായ നീക്കത്തിലൂടെ വർക്കല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയായ സിബിയ്ക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുവാൻ പോലീസ് ശുപാർശ ചെയ്യുമെന്ന് വർക്കല എസ് എച്ച് ഒ സനോജ് അറിയിച്ചു. പ്രമാദമായ ശ്രീകാര്യം രാജേഷ് വധക്കേസിൽ മുഖ്യ ആസൂത്രികനും കൊലയിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്ത ആളാണ് ഇപ്പോൾ പിടിയിലായ സിബി. ഇക്കഴിഞ്ഞ ജൂലൈ മാസം ഏഴാം തീയതി രാത്രി വർക്കലയിലെ പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് ഇയാൾ.

















