ആറ്റിങ്ങൽ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലംകോട് സ്വദേശിനി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൈയ്യിൽ നിന്നും 25 പവൻ സ്വർണ്ണാഭരണങ്ങളും 2.5 ലക്ഷം രൂപയും കൈക്കലാക്കി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായി.
പാലോട് വിതുര പെരിങ്ങമല എൻ.ടി ബംഗ്ലാവിൽ ഷജിൻ സിദ്ദിഖ് (33) ആണ് പോലീസ് പിടിയിലായത്. വിവാഹിതനായ ഷജിൻ സിദ്ദിഖ് അവിവാഹിതനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹം കഴിക്കാമെന്നു പറഞ്ഞ് 2022 സെപ്റ്റംബറിൽ പെൺകുട്ടിയെ ആറ്റിങ്ങൽ നിന്നും കൊണ്ടു പോയി തിരുവന്തപുരത്തെ ഹോട്ടലിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
2023 ജനുവരി മാസത്തിൽ പെൺകുട്ടിയുടെ പരാതിയിന്മേൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൾഫിലേക്ക് മുങ്ങിയ പ്രതി തിരികെ വരുന്നു എന്നുള്ള വിവരം പോലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ എറണാകുളം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.ഐ മാരായ സജിത്ത്.എസ്, ജിഷ്ണു എം.എസ്, ഷാനവാസ്, പോലീസുകാരായ അനിൽ കുമാർ, ശരത് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിവാഹിതനായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുള്ള വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.


















