ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നുമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ കാര്യവട്ടം സ്വദേശിയായ 29 വയസ്സുള്ള നിതീഷ് ചന്ദ്രൻ എന്ന ആളിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വർക്കല വില്ലേജിൽ രഘുനാഥപുരം കടയിൽ വീട്ടിൽ 37 വയസ്സുള്ള ഷാക്കിർ ആണ് അറസ്റ്റിൽ ആയത്.
ഒമ്പതാം തീയതി രാത്രി 10 മണിയോടുകൂടി ഓട്ടോറിക്ഷ ഡ്രൈവറായ ഷാക്കിർ മൂന്നു മുക്കിൽ വച്ച് നിതീഷ് ചന്ദ്രനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഓട്ടോറിക്ഷയുമായി മടങ്ങിപ്പോയ പ്രതി 11 മണിയോടുകൂടി തിരികെ വന്ന് മൂന്നുമുക്കിൽ മദ്യലഹരിയിൽ നിന്ന നിതീഷിനെ വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊല്ലമ്പുഴ ആറാട്ട് കടവിന് സമീപം ആൾ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്നു കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് വണ്ടിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി കടന്നു കളയുകയും ചെയ്തു.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽപെട്ട പ്രതി കടയ്ക്കാവൂർ, കല്ലമ്പലം,വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിലെ പ്രതികൂടിയാണ്. കൃത്യത്തിന് ശേഷം ഓട്ടോറിക്ഷയുമായി ഒളിവിൽ പോയ പ്രതിയെ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ എസ് എച്ച് ഒ മുരളികൃഷ്ണൻ, എസ് ഐ മാരായ മനു, അഭിലാഷ് എ എസ് ഐ രാജീവൻ പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, ശ്രീനാഥ് അനിൽ, ഷംനാദ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ മണമ്പൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

















