കെഎസ്ആർടിസി ബസിൽ യുവതിയ്ക്കു നേരെ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല
പ്രവൃത്തിയിലേർപ്പെടുകയും ചെയ്ത തമിഴ്നാട് മധുര സ്വദേശി സെൽവയെ (25)
തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.15 നാണു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മരപ്പാലത്തു വച്ചു വർക്കല സ്വദേശിനിയായ 26 കാരിയായ യുവ ഡോക്ടർക്കു നേരേയായിരുന്നു നഗ്നതാ പ്രദർശനം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണു യുവതി ഇരുന്നത്. വശത്തായി ഇരിക്കുന്നയാളുടെ കൈ അനങ്ങുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്നു മനസ്സിലാക്കിയ യുവതി
തിരിഞ്ഞിരുന്നപ്പോൾ പ്രതി യുവതിയുടെ കാൽമുട്ടിനു മുകളിൽ സ്പർശിക്കുകയും
നേരെ തിരിഞ്ഞിരുന്നു ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്നു പൊലീസ്
പറഞ്ഞു.
യുവതി ഉടനെ കണ്ടക്ടറെയും മറ്റു യാത്രക്കാരെയും വിവരം അറിയിച്ചു. പാളയത്തു വച്ചു പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കണ്ടക്ടറും യാത്രക്കാരും കൂടി തടഞ്ഞുവച്ചു. തുടർന്നു തമ്പാനൂരിൽ വച്ചു പൊലീസിനു കൈമാറുകയുമായിരുന്നു. വീട്ടിലേക്കു ട്രെയിനിൽ പോകുന്നതിനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനായാണു യുവതി ബസിൽ കയറിയത്. പ്രതി അതിനു മുൻപേ ബസിൽ കയറിയതാണെന്നു യാത്രക്കാർ പറഞ്ഞു. യുവതിയുടെ മൊഴി പൊലീസ് വിശദമായി എടുത്തു. തമ്പാനൂർ പൊലീസ് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം നഗരത്തിൽ പട്ടം എൽഐസിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലെ ജീവനക്കാരനാണു സെൽവ. അമിതമായി മദ്യപിച്ചു ജോലിയ്ക്ക് എത്തിയതിനെ തുടർന്നു ബുധനാഴ്ച ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നതായി ഹോട്ടൽ ഉടമ അറിയിച്ചു.

















