ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി. വർക്കല മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ വെട്ടൂർ വലയന്റെകുഴി സ്വദേശി രാഹുൽ (26) നാണ് കുത്തേറ്റത്. വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. ചായക്കടയിലെ പലഹാരത്തിലെ (പഴം പൊരി) രുചിയില്ലായ്മ ചൂണ്ടിക്കാട്ടി കട നടത്തിപ്പുകാരനുമായി രാഹുൽ സംസാരിക്കവെ കടയിൽ ചായകുടിക്കുകയായിരുന്ന വെട്ടൂർ അരിവാളം സ്വദേശി അൽത്താഫ് പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിച്ചു.
തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമായി എന്നാണ് പൊലീസ് നൽകുന്ന വിവരം. വാക്കേറ്റത്തിനിടെ അൽത്താഫ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തി പരിക്കേൽപ്പിച്ച ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ വർക്കല പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടിയിയിട്ടുണ്ട്. ഇയാൾ അഞ്ചുതെങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

















