വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ അയിരൂർ പൊലീസ് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമണിൽ ബിന്ദു നിവാസിൽ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് ഇലകമൺ സ്വദേശിയും അയൽവാസിയായ യുവാവ് ആരോമൽ മോഷ്ടിച്ചത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ വീടിന്റെ അടുക്കള ഭാഗത്ത് കൂടി എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു.
കഴുത്തിൽ കിടന്ന മാല പൊട്ടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് അയിരൂർ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി.
മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സുലഭയ്ക്ക് സംശയം ഉണ്ടെന്ന് സുലഭ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് സംഘം വീട്ടിലും പരിസരത്തും അന്വേഷണം നടത്തി. വീടിന്റെ പുറകുവശത്തുകൂടി ആരോമൽ നടന്നു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
മുളക് പൊടി കൊണ്ട് വന്ന പേപ്പർ കഷ്ണവുമായി അയൽവാസിയുടെ വീട്ടിൽ പൊലീസ് എത്തി. പത്രത്തിന്റെ കീറിയ ഭാഗം വീട്ടിൽ ഉണ്ടായിരുന്ന ബാക്കി ഭാഗവുമായി ഒത്തു നോക്കിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. എന്നാൽ യുവാവ് കുറ്റം സമ്മതിച്ചില്ല. നിമിഷങ്ങൾ ഉള്ളിൽതന്നെ മൊബൈൽ ടവറും പരിശോധിച്ചു തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് മാല മോട്ടോർ ബൈക്കിലെ സീറ്റിനടിയിൽ ഒളിപ്പിച്ചതായി പോലീസിനോട് പറഞ്ഞത്. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
അയിരൂർ എസ് എച്ച് ഓ ശ്യാം, എ എസ് ഐ ഷിർജു, സിപി ഒ മാരായ വിഷ്ണു, അനിൽകുമാർ, ഷൈൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സംഭവസ്ഥലത്ത് എത്തി സമൃദ്ധമായ അന്വേഷണത്തിലൂടെ അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.

















