വക്കം: കടയ്ക്കാവൂരിൽ മൂന്ന് വയസുള്ള മകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചയാളെ പൊലീസ് പിടികൂടി. മേൽകടയ്ക്കാവൂർ അമ്പഴക്കണ്ടം അയന്തിയിൽ അശ്വതിയെയും മകനെയും മർദ്ദിച്ച കീഴാറ്റിങ്ങൽ കാറ്റാടിവീട്ടിൽ ജോഷിയാണ് അറസ്റ്റിലായത്. ജോഷിയുടെ നിരന്തരമായ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിലായിരുന്നു താമസം. 25ന് രാത്രി 10ഓടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടന്ന ഇരുവരെയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ജോഷി ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ അശ്വതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എസ്.ഐ. എസ്.എസ്.ദീപു, മാഹീൻ, എസ്.സി.പി.ഒ രാകേഷ്, ഗിരീഷ്, ഡാനി, അരുൺകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.



















