ഒളിവിൽ കഴിഞ്ഞു വരവേ കുപ്രസിദ്ധ ഗുണ്ട സൈജു വർക്കല പോലീസിന്റെ പിടിയിൽ. വധശ്രമം,അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല താഴെ വെട്ടൂർ ആശാൻ മുക്കിനു സമീപം വാഴവിള വീട്ടിൽ സൈജുവിനെ(27) വർക്കല പോലീസും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശിയായ ഷിബിനെ വെട്ടി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് കല്ലറ നിന്നും പോലീസ് പിടികൂടിയത്.

വർക്കല പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഷൈജുവിനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കാപ്പാ ഉത്തരവുപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിരുന്ന പ്രതി ശിക്ഷ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതിന് തൊട്ടു പിറ്റേന്നാണ് കൊലപാതകശ്രമം നടത്തിയത്. ചെന്നൈയിലും മറ്റും ഒളിവിൽ താമസിച്ചിരുന്ന പ്രതി കല്ലറയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായി ഒളിത്താവളത്തിൽ നിന്നും അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ കാപ്പ- ത്രീ നിയമപ്രകാരമുള്ള നടപടികൾ അതായത് വിചാരണ കൂടാതെ ഒരു വർഷം വരെ ജയിലിലടക്കാനുള്ള നടപടികൾ ആരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു.


















