സെക്രട്ടേറിയറ്റിനു മുന്നിൽ 20 ദിവസം സമരം ചെയ്തിട്ടും തളരാത്ത വീര്യത്തോടെ വിശ്രമിക്കാൻ കിടന്ന ആശാ പ്രവർത്തകരെ ആദ്യം നനയിച്ചത് അവിചാരിതമായി പെയ്ത മഴ. മഴയേൽക്കാതിരിക്കാൻ ടാർപോളിൻ വലിച്ചുകെട്ടി അതിനടിയിൽ കിടന്നവരെ വീണ്ടും നനയിച്ചതു പൊലീസും! ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ്, കോരിച്ചൊരിയുന്ന മഴയിൽനിന്നു രക്ഷപ്പെടാൻ കെട്ടിയ ചെറു ടാർപോളിൻ ഷീറ്റ് അഴിച്ചു മാറ്റാൻ ഉത്തരവുമായി പൊലീസ് സംഘമെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ പ്രവർത്തകർക്കൊപ്പം ഏറെ നേരം നിന്നു. ‘ആശാ പ്രവർത്തകരുടെ സമരവീര്യം കടുപ്പമാണ്’ എന്നു പറഞ്ഞ കേന്ദ്രമന്ത്രി ആശാ പ്രവർത്തകർക്കു കുട സമ്മാനിച്ചു. അടൂർ പ്രകാശ് എംപിയും സമരവേദിയിലെത്തി പ്രവർത്തകർക്കൊപ്പം സമയം ചെലവിട്ടു.യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, മകന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ മക്കൾ കുടുക്കയിൽ ശേഖരിച്ചിരുന്ന തുകയുമായാണ് വേദിയിലെത്തിയത്.പാട്ടപ്പിരിവുകാരെന്നു ഭരണകക്ഷിയിലെ നേതാക്കൾ അധിക്ഷേപിച്ച സമരക്കാർക്കു സമ്മാനിക്കാനാണ് കുടുക്കയോടൊപ്പം തുക സമ്മാനിച്ചതെന്ന് അറിയിക്കുകയും ചെയ്തു.



















