സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആറ്റിങ്ങൽ നഗരസഭാ ബസ് സ്റ്റാൻഡിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം അകലെ. അനുയോജ്യമായ മറ്റൊരിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ ബസ് സ്റ്റാൻഡ് നവീകരിക്കാനുള്ള പദ്ധതിയും യാഥാർഥ്യമായില്ല. പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് 2000-ൽ മാമത്തെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു. 2005-ൽ വക്കം പുരുഷോത്തമൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലായതോടെ സ്റ്റാൻഡ് മാറ്റം അനിശ്ചിതത്വത്തിലായി.
ദേശീയപാതയോട് ചേർന്നുള്ള നഗരസഭാ ഭൂമിയിൽ 1957ൽ നിർമിച്ചതാണ് ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് . 2239.74 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരുന്നു നിർമാണം. സ്റ്റാൻഡ് ആരംഭിച്ച കാലത്ത് 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഇരുനൂറോളം ബസുകൾ ആറ്റിങ്ങൽ നഗരസഭ ബസ് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ഇടവേളയില്ലാത്ത സർവീസുകൾ കാരണം വൻ തിരക്കാണ്. അതനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
ആദ്യകാലത്ത് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു.അതിന്റെ അറ്റകുറ്റപ്പണികൾ അഞ്ച് വർഷം മുൻപ് നടത്തിയെങ്കിലും കെട്ടിടം നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ ഈ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമാണെന്ന പരാതിയുമുണ്ട്. ഇത് ദേശീയപാതയിലുൾപ്പെടെ പലപ്പോഴും വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം.



















