ആറ്റിങ്ങൽ: സ്വന്തമായി പോസ്റ്റാഫീസിന് സ്ഥലം ഉണ്ടെങ്കിലും പതിറ്റാണ്ടുകളായി വാടകകെട്ടിടങ്ങൾമാറി മാറി പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് അടൂർ പ്രകാശ് എം. പി യിലൂടെ ശാപമോക്ഷം.
1984-89 ൽ ചിറയിൻകീഴ് എം.പിയായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ കാലഘട്ടത്തിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പുതിയകെട്ടിടം നിർമിക്കാൻ സ്വന്തമായി സ്ഥലം അനുവദിച്ചത്.
അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ മാറിമാറി വന്ന ഒരു എം.പി പോലും സ്വന്തമായി സ്ഥലം കൈവശമുള്ള പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുവാൻ കഴിഞ്ഞില്ല. അടൂർ പ്രകാശ് ആദ്യമായി ആറ്റിങ്ങൽ ലോകസഭ എംപി ആകുമ്പോൾ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം വേണമെന്നുള്ള ജനങ്ങളുടെ പൊതു വികാരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ ടേമിൽ വർക്കല പോസ്റ്റ് ഓഫീസ് കെട്ടിടത്തിനായിരുന്നു അദ്ദേഹം തുക അനുവദിച്ചത്. തുടർന്ന് അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ ആയിരത്തിൽപ്പരം പൊതു ജനങ്ങളിൽനിന്ന് ഒപ്പ് സമാഹരണം നടത്തുകയും എം. പി യ്ക്കു നൽകുകയും ചെയ്തു. തുടർന്ന് അടൂർ പ്രകാശ് എം പി പോസ്റ്റ് ഓഫീസിന് ഏറ്റെടുത്ത സ്ഥലം സന്ദർശിക്കുകയും കെട്ടിടത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുകയും പോസ്റ്റാഫീസിന് സ്വന്തമായി കെട്ടിടത്തിന് തുക അനുവദിക്കാമെന്ന് പ്രവർത്തകർക്കും, ജനങ്ങൾക്കും ഉറപ്പുനൽകുകയും ചെയ്തു.
ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് പുതിയ കെട്ടിടത്തിനായി നിവേദനം നൽകുകയും ഇതിനായി പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അവനവഞ്ചേരി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം അനുവദിച്ചു എന്നുള്ള അറിയിപ്പ് ആറ്റിങ്ങലിലെ എം.പി ഓഫീസിൽ നിന്ന് ലഭിക്കുകയായിരുന്നു. ഇതോടെ സ്വന്തമായി വസ്തു ഉണ്ടായിട്ടും കൂടിയ വാടകകൊടുത്ത് അവനവഞ്ചേരി ഗ്രാമം മുക്കിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാവുകയായിരുന്നു.


















