ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം. ആശങ്കയോടെ പരിസരവാസികൾ. നഗരസഭയുടെ ചുടുകാട്ടിലെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലും അതിന്റെ അടിസ്ഥാനവുമാണ് പൊട്ടി രണ്ടായി മാറിയത്. മഴ തുടർന്നാൽ മാലിന്യ ശേഖരത്തിൽ വെള്ളം കെട്ടി നിന്നു മതിൽ തകർന്ന് വീഴുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മാലിന്യങ്ങൾ പുരയിടത്തിന്റെ ചുറ്റ് മതിലിനേക്കാൾ ഉയരത്തിലാണ്. മഴ വെള്ളം കൂടി ഇതിന് മുകളിൽ കെട്ടിക്കിടന്നാൽ അത്രയും ഭാരം താങ്ങാൻ മതിലിനു കഴിഞ്ഞെന്നു വരികില്ല.
മാലിന്യം നിറയുകയും മഴക്കാലം ആരംഭിച്ചതോടെ ഈ മേഘലയിലെ കിണറുകളിൽ ഓരുവെള്ളവുമായി. അതോടെ കുടിവെള്ളം കൂടി കണ്ടെത്തേണ്ട ബാധ്യതയുമായി. മഴയില്ലാത്ത സമയങ്ങളിൽ കാക്കകളുടെ ശല്യവും ഏറെയാണ്. മാലിന്യ ശേഖരത്തിൽ പല വിധ സാധനങ്ങൾ കൊത്തിയെടുത്ത് പരിസരത്തെ കിണറ്റിലിടുന്നതും പതിവായി. ദുർഗന്ധം വ്യാപകമായ തോടെ വീട്ടിൽ കഴിയാനും പറ്റാത്ത അവസ്ഥയിലുമാണ് വീട്ടുകാർ. ഇതിനെല്ലാം പുറമേ മഴ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയുമുണ്ട്.
പാങ്ങാൻ വിള വീട്ടിൽ പങ്കജാക്ഷി, ലക്ഷ്മി ഭവനത്തിൽ ലളിത, പാണൻ വിളയിൽ പ്രേമ എന്നി കുടുംബങ്ങൾക്കാണ് ആദ്യം ബുദ്ധിമുട്ട് ഉണ്ടാവുക. മാലിന്യം ശേഖരിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യങ്ങൾ കുന്ന് കൂടിയതോടെയാണ് മതിലുകൾക്ക് ബലക്ഷയം ഉണ്ടായത്. ഇതിനെല്ലാം പുറമേ ദുർഗന്ധവും വ്യാപകമാണ്. മതിൽ തകരുന്നതിന് മുമ്പ് തന്നെ സമീപത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചില്ലങ്കിൽ അത് വൻ ദുരന്തമാകാനും സാധ്യതയുണ്ട്. അപകടഭീതി പരത്തുന്ന മതിലിന് സമീപത്തെ വീട്ടുകാരുടെ ഭൂമിയും വീടും കൂടി നഗരസഭ ഏറ്റെടുത്ത് ഇവർക്ക് പുനരധിവാസം ഒരുക്കണമെന്നാണ് വീട്ടുകാർ പറയുന്നത്.

















