അബുദാബി: വീണ്ടും ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോയിൽ ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി യുവതി. ജൂൺ മാസത്തിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മലയാളി യുവതി ഉൾപ്പെടെ നാല് പേരെഭാഗ്യം തേടിയെത്തിയത്. ഓരോരുത്തർക്കും ഓരോരുത്തർക്കും വീതം ആറര ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് (25,000 ദിർഹം) സമ്മാനമായി ലഭിച്ചത്.കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ താമസിച്ചു വരുന്ന സുബൈർ അബ്ദു സുബൈറാണ് സമ്മാനത്തിന് അർഹനായ ഒരാൾ. സുഹൃത്തുക്കളോടൊപ്പം ഷെയർ നൽകി ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു സുബൈർ. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുക ആയിരുന്നു. സമ്മാനത്തുക മുഴുവൻ കുടുംബത്തിനായി ചെലവഴിക്കാനാണ് സുബൈറിന്റെ തീരുമാനം.
മലയാളി വ്യവസായി അഫ്താബാണ് മറ്റൊരു ഭാഗ്യശാലി. 2006 മുതൽ ദോഹയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ഓൺലൈൻ വഴി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് അഫ്താബ്. അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന എന്ന യുവതിക്കാണ് ഇ-ഡ്രോയിൽ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി 21 പേരടങ്ങുന്ന ഒരു സംഘത്തിനോടൊപ്പം ചേർന്നാണ് സഫ്ന സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. ഈ കൂട്ടായ്മയെ തേടി ആദ്യമായാണ് ബിഗ് ടിക്കറ്റ് സമ്മാനം എത്തുന്നത്.
കഴിഞ്ഞ ഒരു വർഷമായി യുകെയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന മലയാളി യുവാവ് അനീഷാണ് നാലാമത്തെ ഭാഗ്യശാലി. വെബ്‌സൈറ്റ് വഴിയും സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള അനീഷിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് നാട്ടിൽ കുടുംബമുള്ള അനീഷ് വ്യക്തമാക്കി.




















