അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ അതിശൈത്യത്തിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. ഇതുവരെയായി ദുരന്തത്തിൽ 17 പേർ മരിച്ചു. ഏഴ് ലക്ഷത്തോളം ജനങ്ങൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ്. ക്രിസ്മസ് ആഘോഷിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ജനം. ശീതകൊടുങ്കാറ്റും മഞ്ഞു വീഴ്ചയും കാരണം വ്യാഴാഴ്ച 2,700 വിമാനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച 5,934 വിമാനങ്ങളും റദ്ദാക്കി. ദുരന്തം കോടിക്കണക്കിന് മനുഷ്യരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒൻപതിലും താഴെയാണ്. ഫ്ലോറിഡയിലും ടെക്സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമിതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.

















