ആറ്റിങ്ങൽ: അമിത ലാഭം വാഗ്ദാനം ചെയ്‌ത് ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളും സഹോദരങ്ങളുമായ നെയ്യാറ്റിൻകര മണലൂർ ചരൽക്കല്ലുവിള വിഷ്ണുഗോപാൽ(30), വിവേക് (27) എന്നിവരേയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലംകോടുള്ള റിട്ട: ഗവൺമെന്റ് ജീവനക്കാരനായ ഷാഹുൽ ഹമീദിൽ നിന്നും ഓൺലൈൻ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്‌ത് ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നിന്ന് 25 ലക്ഷം രൂപ 2021ൽ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞു വരവേയാണിവർ പിടിയിലായത്.
പ്രതികൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ ജി യുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്, ബിജു ഹക്ക്, അസ്സിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ജിഹാനിൽ ഹക്കിം, എസ്.സി.പി.ഒ അരുൺ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. പ്രതികൾ നെയ്യാറ്റികരയിലും പരിസരങ്ങളിലും നിരവധി പേരിൽ നിന്നും ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ പണം തട്ടിയെടുത്തതായി ഇവർക്കെതിരെ പരാതിയുണ്ട്. കേസ്സിലെ പ്രതിയായ വിഷ്ണുഗോപാൽ നെയ്യാറ്റികര പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമ കേസ്സിലും പ്രതിയാണ്.

















