ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം അപകടാവസ്ഥയിലായി ഇടിഞ്ഞു താണു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണം പുരോഗമിച്ചിരുന്ന കെട്ടിടമാണ് ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിലംപൊത്താറായ അവസ്ഥയിലായത്. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്.കെട്ടിടം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായതോടെ തൊട്ട് താഴെ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.
ദുരന്തസാധ്യത കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശന വിലക്കുള്ള റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്താണിത്. കുന്ന് ഇടിച്ചുനിരത്തിയും വൻതോതിൽ മണ്ണ് നീക്കം ചെയ്തുമാണ് ഇവിടെ കെട്ടിട നിർമ്മാണം നടന്നിരുന്നത്. റെഡ് സോൺ പരിധിയിൽ വൻകിട നിർമ്മാണങ്ങൾക്ക് അനുമതി നൽകിയതാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയായ നിലവിലെ അപകടാവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെട്ടിടം താഴേക്ക് പതിച്ചാൽ വലിയ ജീവഹാനിയും നാശനഷ്ടവും സംഭവിക്കാൻ സാധ്യതയുണ്ട്. ദുരന്തസാധ്യത മുൻനിർത്തി അപകടാവസ്ഥയിലുള്ള പ്രദേശത്തിന് താഴെ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ തദ്ദേശ ഭരണകൂടവും റവന്യൂ അധികൃതരും ആലോചിച്ചു വരികയാണ്.



















