ചെന്നൈ: ഇന്ത്യയുടെ സുപ്രീം പേസർ ജസ്പ്രിത് ബുംറയുടെ പരിക്ക് സംബന്ധിച്ചും താരത്തിന്റെ ടീമിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ചും ഇപ്പോഴും അവ്യക്തത നിൽക്കുന്നു. അതിനിടെ ബുംറയെ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്മണ്യം ബദരീനാഥ്. ബിസിസിഐ മെഡിക്കല്‍ ടീമില്‍ നിന്ന് ബുംറയ്ക്ക് ഇതുവരെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല.

വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ പങ്കാളിത്തം പൂർമായും ഫിറ്റ്നസിനു വിധേയമായിരിക്കും. ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ താരത്തിനു കളിക്കാൻ സാധിക്കു. 2026 ഏഷ്യന്‍ ഗെയിംസ് ടീമിലെ ബുംറയുടെ സാന്നിധ്യവും പൂര്‍ണമായും ഫിറ്റ്നസിന് വിധേയമായിരിക്കും.
കഴിഞ്ഞ ജൂലൈ 16ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ബുംറയുടെ മുട്ടിന് പരിക്കേറ്റത്. അതിനുശേഷം താരം പന്തെറിഞ്ഞിട്ടില്ല. ‘ബുംറയുടെ വര്‍ക്ക്ലോഡ് നിയന്ത്രിക്കുന്നതില്‍ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടു. ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് എനിക്കറിയില്ല. ഫിറ്റ്നസ് സെന്ററിന് മാത്രം സെലക്ഷന്‍ നടത്താന്‍ കഴിയില്ലല്ലോ. താരത്തിന്റെ ശരീര സ്ഥിതിയും എത്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരുമാണ്’- ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ബുംറയുടെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത സാഹചര്യത്തൽ ഡൽഹി പേസര്‍ പ്രിന്‍സ് യാദവിനെ ബാക്കപ്പ് ബൗളറായി സെലക്ടർമാർ അഫ്ഗാൻ പോരാട്ടത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 10ന് ഡൽഹിയില്‍ ടീമിനൊപ്പം ചേരുന്നതിന് മുൻപ് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൻ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മാച്ച്- സിമുലേഷന്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകും.



















