ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ (ജൂണ്‍ 7) വരെ നീട്ടി. നാളെ അര്‍ദ്ധരാത്രി വരെയാണ് സമയം. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് വെരിഫിക്കേഷനും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമായി ഉപയോഗിക്കുന്ന സിബിഎസ്ഇയുടെ ‘പോസ്റ്റ്-റിസള്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍’ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ സമയപരിധി നീട്ടല്‍. ലഭിച്ച ഉത്തരക്കടലാസുകളുടെ ചിത്രങ്ങള്‍ വ്യക്തമല്ലാത്തതും പേജുകള്‍ നഷ്ടപ്പെട്ടതുമായുള്ള റിപ്പോര്‍ട്ടുകള്‍, വെരിഫിക്കേഷന്‍, എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിരന്തരം ‘Error Message’ ആണ് കാണിച്ചിരുന്നത്. ലോഗിൻ ചെയ്തവർക്ക് തന്നെ ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേ കൃത്യമായി പ്രവർത്തിച്ചില്ല. പോർട്ടലിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടായാൽ അത് ബോധിപ്പിക്കാൻ പ്രത്യേക ഓപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ സി.ബി.എസ്.ഇക്ക് നേരിട്ട് ഇമെയിൽ വഴി പരാതികൾ അയച്ചതോടെയാണ് ബോർഡ് സമയം നീട്ടി നൽകാൻ തയ്യാറായത്.
അപേക്ഷിക്കാനുള്ള സമയം നീട്ടി കിട്ടിയത് വിദ്യാർത്ഥികൾക്ക് താല്ക്കാലികമായി ആശ്വാസമാണെങ്കിലും അപേക്ഷാ തീയതി നീളുന്നതോടെ പുനർമൂല്യനിർണ്ണയത്തിന്റെ അന്തിമ ഫലപ്രഖ്യാപനവും സ്വാഭാവികമായി വൈകും. നിലവിൽ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.




















