സിഡ്‌നി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ഓസിസ് ടീമില്‍ നിന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്‍മാറി. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ടീമില്‍ ഇല്ലാത്തതിനാല്‍ സ്റ്റാര്‍ക്കില്‍ ആയിരുന്നു ഓസിസിന്റെ പ്രതീക്ഷ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി.
സ്റ്റാര്‍ക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പൂര്‍ണ പിന്തുണ അറിയിച്ചു. ‘മിച്ചിന്റെ തീരുമാനത്തെ ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ ഓസിസ് ടീം സെലക്ഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. രാജ്യത്തിനായി മിച്ചി നടത്തിയ പ്രകടനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. മിച്ചി ടീമില്‍ ഇല്ലാത്തത് ഓസിസിസിന് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇത് ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിന് വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
15 അംഗ ടീമില്‍ പേസര്‍മാരായ സ്‌പെന്‍സര്‍ ജോണ്‍സണ്‍, നേഥന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനായെന്ന് ബെയ്‌ലി പറഞ്ഞു. ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ലെഗ് സ്പിന്നര്‍ തന്‍വീര്‍ സംഘ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ

















