ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാൻ 3ന്റെ കൗണ്ട്- ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയിൽ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരും.
ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗൺ. ഈ സമയത്തിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും.
2019ൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആർഒ ചന്ദ്രയാൻ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാൻ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന് പേരുമാറ്റിയ ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എൽവി മാർക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്. 43.5 മീറ്റർ ഉയരവും 642 ടൺ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാം ഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തിൽ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. 15 മിനിറ്റ് കഴിയുമ്പോഴേക്കും പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയിൽ നിന്ന് 179 കിലോമീറ്റർ ഉയരെയുള്ള ഭ്രമണ പഥത്തിലെത്തും.



















