തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഇനി കട്ടിലും മെത്തയും നല്‍കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. ഇവ രണ്ടും രോഗികളുടെ അവകാശമാക്കിയാണ് സര്‍ക്കുലര്‍. മെഡിക്കല്‍ കോളജ് നിയമങ്ങള്‍ ഇതിനനുസൃതമായി പരിഷ്‌കരിക്കും. നൂറു ദിവസത്തിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.
ഗുരുതരപരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അഞ്ചുമിനിറ്റിനുള്ളില്‍ ചികിത്സ തുടങ്ങണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗി മരിച്ചുവെന്ന് പലപ്പോഴും ബന്ധുക്കള്‍ ആരോപണമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. രോഗികളുടെ സ്രവ സാംപിളുകള്‍ വാര്‍ഡില്‍ നിന്നുതന്നെ ശേഖരിക്കണമെന്നും സര്‍ക്കുലര്‍ അനുശാസിക്കുന്നു.
വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് അടിക്കടി മരുന്നിനായി ആശുപത്രികളിലെത്തുന്നത് ഒഴിവാക്കാനും നടപടിയായി. ഇത്തരം രോഗങ്ങള്‍ക്ക് വീണ്ടും വീണ്ടും ഡോക്ടറെ കാണാതെ തന്നെ അവസാന കുറിപ്പിലെ മരുന്ന് ആറുമാസം വരെ ഫാര്‍മസിയില്‍ നിന്ന് നല്‍കാമെന്നാണ് പുതിയ തീരുമാനം. ഒരുമാസത്തേക്കുള്ള മരുന്ന് ഫാര്‍മസിയില്‍ നിന്ന് ഒറ്റത്തവണയായി നല്‍കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

















