വർക്കല: കുന്നുംപുറം അൻസി മൻസിലിൽ സുൽഫിക്കർ എന്ന ചുമട്ടുതൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ഏപ്രിൽ 11ന് രാത്രി 7 മണിക്ക് ചെമ്മരുതി മുട്ടപ്പലം കുന്നുംപുറം കോളനിയിലെ വീടിനു മുന്നിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് സുൽഫിക്കറിനെ വെട്ടിയത്. പ്രതികളായ ചെമ്മരുതി വില്ലേജിൽ തച്ചോട് കുന്നുവിള റുക്സാന മൻസിലിൽ ഹമീദ് (49), തച്ചോട് പ്ളാവിള വീട്ടിൽ ദേവൻ എന്ന് വിളിക്കുന്ന മുത്തു(22), നടയറ അക്കരവിള വയലരികത്തു വീട്ടിൽ ആഷിക് (22) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹമീദിന്റെ വീട്ടിൽ സ്ഥിരമായി മറ്റ് പ്രതികൾ എത്തിയിരുന്നതും വീട്ടിൽ പരസ്യമായി മദ്യപിക്കുകയും ആയത് സംബന്ധിച്ച് അയൽവാസികളുമായി തർക്കത്തിൽ എർപ്പെട്ടുവരുകയുമായിരുന്നു. ഇത് കണ്ട് പ്രശ്നം പറഞ്ഞ് പരിഹരിക്കുന്നതിനാണ് അയൽവാസിയും ചുമട്ടുതൊഴിലാളിയുമായ സുൽഫിക്കർ സ്ഥലത്ത് എത്തിയത്. അത് ഇഷ്ടപ്പെടാതിരുന്ന ഹമീദ് വീട്ടിൽ നിന്നു എടുത്തുകൊടുത്ത വാളുപയോഗിച്ച് മുത്തു സുൽഫിക്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.നിയാസ്, അയിരൂർ പോലിസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ, പോലീസ് സബ് ഇൻസ്പെക്ടർ സജീവ്.ആർ, അസി. സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ്, ബൈജു , സീനിയർ സിവിൽ പോലീസ് ഓഫീസർ ജയമുരുകൻ ഷാഡോ പോലീസ് ഡാൻസാഫ് ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടർ ബിജു, അസി സബ് ഇൻസ്പെക്ടർ ബിജുകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

















