കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം കടന്നെത്തുന്നത്.

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും. ഉമ്മന്‍ചാണ്ടിയുടെ കരസ്പര്‍ശം പതിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമര്‍ശിക്കുന്നവരും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയില്‍ കേരളം കണ്ടത്. അന്ന് ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം മുന്നില്‍ നിന്നപ്പോള്‍ രാഷ്ട്രീയം പിന്നിലായി.
മൂന്നാം ചരമദിനം ആചരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാകെ മാറി. പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ച് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മന്‍ചാണ്ടിക്ക് ശേഷമൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിയായി. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഇടയിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സങ്കടമാണ് ഉമ്മന്‍ചാണ്ടി ഇല്ലാത്ത കാലം. കെഎസ്‌യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതല്‍ മുതിര്‍ന്ന നേതിക്കളുടെ അഭിപ്രായങ്ങള്‍ വരെ കേള്‍ക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യല്‍ എഞ്ചിനിയറിങ്ങും ഉമ്മന്‍ചാണ്ടിയോളം മറ്റൊരാള്‍ക്കുണ്ടായിരുന്നില്ല.


















