തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ റെഡ് വോളൻ്റിയർ മാർച്ചിനായി കൊണ്ടുപോയി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ഏണിക്കര സ്വദേശി ഹരികുമാറിന്‍റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.
കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ് നടക്കുന്നത് പേരൂർക്കട പിഎസ്എൻഎം സ്കൂളിലാണ്. ഈ ക്യാമ്പിൽ പങ്കെടുത്തിരുന്ന എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ സിദ്ധാർത്ഥിനെയാണ് ഇന്നലെ വൈകുന്നേരം പ്രാദേശിക സിപിഎം പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരുമെത്തി ജില്ല സമ്മേളനത്തോടനുബന്ധിച്ച റെഡ് വോളൻ്റിയർ മാർച്ചിൽ പങ്കെടുക്കാൻ കൂട്ടികൊണ്ടുപോയത്. അധ്യാപകർ ക്യാമ്പിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. വൈകുന്നേരം മകനെ കാണാൻ അച്ഛൻ എത്തിയപ്പോഴാണ് കുട്ടി ക്യാമ്പിലില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല. പൊലീസിൽ പരാതിയായപ്പോള്‍ കുട്ടിയെ ക്യാമ്പിൽ തിരിച്ചു കൊണ്ടുവിട്ടു.
സ്കൂളിൽ നിന്നും അച്ഛനോടും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സിദ്ധാർത്ഥ് പറയുന്നു. ഹരികുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സ്കൂളിലെ അച്ചടക്ക ചുമതലയുള്ള അധ്യാപകൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഒരു മണിക്കൂർ പുറത്തുപോകാൻ അനുമതി നൽകിയതെന്നാണ് പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചത്. വിശദാശങ്ങള്‍ അന്വേഷിച്ച ശേഷമെ കേസെടുക്കൂവെന്ന് പൊലീസ് പറഞ്ഞു. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലവകാശ കമ്മീഷണനും പരാതി നൽകുമെന്ന് ഹരികുമാർ പറഞ്ഞു.

















