തൃശ്ശൂർ: വാഹനാപകടത്തെത്തുടർന്ന് സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാക്കിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. തൃശ്ശൂർ എംഎസിടി കോടതി ജഡ്‌ജി പി ശബരീനാഥന്റേതാണ് വിധി.
2018ലാണ് റംഷാദിന് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം മൂന്നാറിലേക്ക് വിനോദയാത്ര പോകവേ വണ്ടൻമേടുവെച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടുപേർ മരിച്ചു. റംഷാദിന് ഗുരുതരമായി പരിക്കേറ്റു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റംഷാദ് കോടതിയെ സമീപിക്കുകയായിരുന്നു. റംഷാദിന് 100 ശതമാനം അംഗവൈകല്യമുണ്ടെന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് റംഷാദിനെ കോടതിയിൽ നേരിട്ടെത്തിച്ചു. ദയനീയാവസ്ഥ മനസ്സിലാക്കിയ ജഡ്ജി കോടതിച്ചെലവും പലിശയുമടക്കം ഒരുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു.


















