ബാറിൽ ഒരുമിച്ചിരുന്നു മദ്യപിച്ചവർ തമ്മിൽ വാക്കേറ്റത്തുടർന്നുണ്ടായ സംഘട്ടനത്തിൽ 2 പേർക്ക് വെട്ടേറ്റു. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ പോത്തൻകോട് ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിനും (26) വെട്ടേറ്റു. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരടക്കം 4 പേർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്രതികളിൽ ഒരാളുടെ കയ്യിൽ സജീവ് രാജ് മദ്യക്കുപ്പി പൊട്ടിച്ചു കുത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. ബാറിൽ നിന്ന് ഇറങ്ങിപ്പോയവർ രാത്രി 11ന് വെട്ടുകത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. സജീവ് രാജിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ആംബുലൻസ് വരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.



















