ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലേക്ക് ടീച്ചർമാരെയും, ആയമാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം ഇടപെട്ട് പിൻവാതിൽ നിയമനം നടത്തുന്നതായി ആരോപിച്ചു കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ശിശുവികസന ഓഫീസറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ സീമ തമ്പിയുടെ ഓഫീസിനുള്ളിൽ കയറി തടഞ്ഞു വച്ച് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.
അഴൂർ പഞ്ചായത്തിലെ 25 അംഗൻവാടികളിലേക്കുള്ള നിയമനങ്ങൾക്കായി 600ൽ പരം കുട്ടികളുടെ അപേക്ഷ ലഭിയ്ക്കുകയും 400 ഓളം കുട്ടികൾ ജനുവരി 22 മുതൽ 30 ആം തീയതി വരെ പ്രൊജക്ട് ഓഫീസിൽ വെച്ച് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇന്റർവ്യൂബോർഡിൽ മതിയായ യോഗ്യത ഇല്ലാത്ത സി.പി.എം. അഴൂർ, പെരുംകുഴി ലോക്കൽകമ്മിറ്റി സെക്രട്ടറിമാരെയും, ഒരു മുൻ ഏരിയ കമ്മിറ്റി അംഗത്തെയും സാമൂഹ്യ പ്രവർത്തകർ എന്നപേരിൽ ഉൾപ്പെടുത്തി മാർക്ക് ഇടാൻ അനുവദിച്ചുവെന്നും, ഇവർ ചോദ്യങ്ങൾ മുൻ കൂട്ടി സി.പി.എം അനുഭാവികൾക്ക് ചോർത്തിക്കൊടുത്ത ശേഷം ആണ് ഇന്റർവ്യൂ നടത്തിയത് എന്നും കോൺഗ്രസ് ആരോപിച്ചു.
അർഹരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും, പ്രൊജക്റ്റ് ഓഫീസറുടെ ഓഫീസിനു മുന്നിൽ അപേക്ഷകരെ ഉൾപ്പെടുത്തി നിരാഹാര സമരം ഇരിക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, ബിജു ശ്രീധർ, പഞ്ചായത്ത് അംഗങ്ങളായ നസിയാ സുധീർ, അൻസിൽ അൻസാരി, നേതാക്കളായ മൻസൂർ, സി.എച്ച്.സജീവ്, ശിവപ്രസാദ്, ബിനോയ് എസ്.ചന്ദ്രൻ, സുരേഷ് ബാബു ചെട്ടിയാർ, ജയ സജിത്ത്, കറുവാമൂട് നാസർ, പെരുംകുഴി സുനിൽ, റഷീദ് റാവുത്തർ, അച്ചു അജയൻ, സുമേഷ് മുട്ടപ്പലം എന്നിവർ സംസാരിച്ചു.