കണ്ണൂര്‍: കര്‍ഷകരെ മലയോര മേഖലകളില്‍ നിന്നും ഓടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോരമേഖലയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി സിറോ മലബാര്‍ സഭ ഏതറ്റം വരെയും പ്രക്ഷോഭം നടത്തുമെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.
പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മാത്രം നല്‍കുന്ന നവകിരണം പദ്ധതി നടപ്പാക്കി കുടിയേറ്റ കര്‍ഷകരെ ഹൈറേഞ്ച് വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ ഫണ്ട് സമ്പാദിക്കുന്നതിനുമായി കര്‍ഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ബിഷപ്പ് പാംപ്ലാനി പറയുന്നു.
ഇതിനെതിരെ ജനാധിപത്യപരമായ രീതിയില്‍ സമരം നടത്തും. ഒരിക്കലും അക്രമസമരത്തിനില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള അവസരങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കും. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ല. റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ ഉന്നയിച്ചപ്പോള്‍ അതിന് രാഷ്ട്രീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്നത്തിന് രാഷ്ട്രീയ നിറം നല്‍കി തുരങ്കം വയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. കര്‍ഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നവരെ മാത്രമേ ഞങ്ങള്‍ പിന്തുണയ്ക്കൂവെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ബിഷപ്പ് പാംപ്ലാനി ആശങ്ക രേഖപ്പെടുത്തി. വനത്തിന്റെ വാഹകശേഷിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫില്‍ട്ടര്‍ വേട്ട നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആനയ്ക്ക് 20 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ ഓരോ ആനയ്ക്കും 1.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണുള്ളത്.



















