തൃശൂർ: ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
വിദേശത്തായിരിക്കെ ഒരു കോടിയോളം രൂപ ഇയാൾ വീട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഈ തുക ഭാര്യയുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധവുമില്ലാതിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. കൊലക്കുശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.


















