ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ. മകൾ എയ്ഞ്ചൽ ജാസ്മിനെ കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിസ്, ഭാര്യ ജെസിമോൾ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്രാൻസിസ് കഴുത്ത് ഞെരിക്കുമ്പോൾ മകൾ ഏഞ്ചൽ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അമ്മ ജെസിമോൾ പിടിച്ചു വച്ചുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മാവൻ അലോഷ്യസിനെ കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം.
കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയത്. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടിൽ വഴക്ക് ഉണ്ടാകുമായിരുന്നു.